Menu

എബ്രായർ 5

BIB

1 മനുഷ്യരുടെ പ്രതിനിധിയായി, ദൈവത്തിനുമുമ്പിൽ പാപങ്ങൾക്കുവേണ്ടിയുള്ള കാഴ്ചകളും യാഗങ്ങളും അർപ്പിക്കാനാണ് ഏതു മഹാപുരോഹിതനെയും മനുഷ്യരിൽനിന്ന് ദൈവം തെരഞ്ഞെടുത്ത് നിയോഗിക്കുന്നത്. 2 താനും ബലഹീനമനുഷ്യൻ ആകയാൽ അജ്ഞരോടും വഴിതെറ്റിയവരോടും അദ്ദേഹത്തിന് സൗമ്യമായി ഇടപെടാൻ കഴിയും. 3 അതിനാൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി യാഗം അർപ്പിക്കുന്നതുപോലെതന്നെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗങ്ങൾ അർപ്പിക്കേണ്ടിയിരിക്കുന്നു. 4 അഹരോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെട്ടവൻ അല്ലാതെ, ഈ മഹനീയസ്ഥാനം ആരും സ്വയം ഏറ്റെടുക്കുന്നില്ല. 5 അതുപോലെതന്നെ ക്രിസ്തുവും മഹാപുരോഹിതസ്ഥാനത്തേക്ക് സ്വയം അവരോധിക്കുകയായിരുന്നില്ല. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു” എന്നും, 6 മറ്റൊരിടത്ത് “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും,” എന്നും ദൈവം ക്രിസ്തുവിനോട് അരുളിച്ചെയ്തിരിക്കുന്നു. 7 യേശു ഈ ലോകത്തിൽ ജീവിച്ച കാലത്ത്, മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉറക്കെ നിലവിളിച്ചും കണ്ണുനീരൊഴുക്കിയും അപേക്ഷകളും യാചനകളും അർപ്പിച്ചു; ദൈവത്തോടുള്ള അഗാധഭക്തി നിമിത്തം അതിന് ഉത്തരം ലഭിക്കുകയും ചെയ്തു. 8 അവിടന്ന് ദൈവപുത്രനായിരുന്നിട്ടും താൻ അനുഭവിച്ച കഷ്ടങ്ങളിൽനിന്ന് അനുസരണപഠിച്ച് എല്ലാവിധത്തിലും യോഗ്യതയുള്ളവനായി. 9 ഇങ്ങനെ, അവിടന്ന് തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടമായിത്തീർന്ന്, 10 മൽക്കീസേദെക്കിന്റെ ക്രമത്തിലുള്ള മഹാപുരോഹിതനായി ദൈവത്താൽ നിയോഗിക്കപ്പെടുകയും ചെയ്തു. 11 ഈ വിഷയം സംബന്ധിച്ച് ഞങ്ങൾക്ക് വളരെയേറെ അറിയിക്കാനുണ്ട്, എങ്കിലും ഗ്രഹിക്കാനുള്ള മന്ദതനിമിത്തം നിങ്ങളോട് വിശദീകരിക്കുക ദുഷ്കരമാണ്. 12 വാസ്തവത്തിൽ, നിങ്ങൾ വിശ്വസിച്ചതുമുതലുള്ള സമയം കണക്കാക്കിയാൽ ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടതാണ്; എന്നാൽ ഇപ്പോഴും ദൈവവചനത്തിന്റെ പ്രാഥമികപാഠങ്ങൾപോലും മറ്റൊരാൾ നിങ്ങളെ ഉപദേശിക്കേണ്ട അവസ്ഥയിലാണ്. നിങ്ങൾക്ക് ആവശ്യമായിത്തീർന്നിരിക്കുന്നത് പാലാണ്, ഖരരൂപത്തിലുള്ള ആഹാരമല്ല. 13 പാൽമാത്രം കുടിച്ചു ജീവിക്കുന്നയാൾ നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത വെറും ശിശുവാണ്. 14 സ്ഥിരപരിശീലനത്തിലൂടെ നന്മയും തിന്മയും വ്യവച്ഛേദിക്കാനുള്ള കഴിവ് സമാർജിച്ച പക്വതയുള്ളവർക്കുമാത്രമാണ് ഖരരൂപത്തിലുള്ള ആഹാരം.

Everything we make is available for free because of a generous community of supporters.

Donate