Menu

ന്യായാധിപന്മാർ 18

BIB

1 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ തങ്ങൾക്ക് അധിവസിക്കാൻ ഒരു അവകാശഭൂമി അന്വേഷിച്ചു. ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ ഒരു സ്ഥലം അവകാശമായി ലഭിച്ചിരുന്നില്ല. 2 ദാൻഗോത്രക്കാർ തങ്ങളുടെ കൂട്ടത്തിൽ യുദ്ധവീരന്മാരായ അഞ്ചുപേരെ ദേശം പര്യവേക്ഷണംചെയ്യാൻ സോരായിൽനിന്നും എസ്തായോലിൽനിന്നും അയച്ചു. ഇവർ ദാൻഗോത്രത്തിന്റെ പ്രതിനിധികൾ ആയിരുന്നു. അവരോടു പറഞ്ഞു: “നിങ്ങൾ പോയി ദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരിക.” അവർ എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീടുവരെ വന്നു. അവിടെ രാത്രി കഴിച്ചു. 3 മീഖായാവിന്റെ വീടിനു സമീപം എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ഉച്ചാരണഭേദം തിരിച്ചറിഞ്ഞ് അവിടെ കയറി അവനോടു ചോദിച്ചു: “താങ്കളെ ഇവിടെ ആരാണ് കൊണ്ടുവന്നത്? ഇവിടെ എന്തുചെയ്യുന്നു? എന്തിനാണ് ഇവിടെ ആയിരിക്കുന്നത്?" 4 അയാൾ അവരോട്: “എനിക്ക് ഇതൊക്കെ ചെയ്തുതന്നിരിക്കുന്നത് മീഖാവാണ്; അദ്ദേഹം എന്നെ ശമ്പളത്തിനു നിർത്തിയിരിക്കുന്നു; ഞാൻ അദ്ദേഹത്തിന്റെ പുരോഹിതനാണ്” എന്നു പറഞ്ഞു. 5 അവർ അവനോട്, “ഞങ്ങളുടെ യാത്ര ശുഭകരമാകുമോ എന്നു ദൈവത്തോട് ചോദിച്ചറിഞ്ഞാലും” എന്നപേക്ഷിച്ചു. 6 പുരോഹിതൻ അവരോട്, “നിങ്ങൾ സമാധാനത്തോടെ പോകുക; ഈ യാത്ര യഹോവയ്ക്കു സമ്മതമായിരിക്കുന്നു” എന്നു പറഞ്ഞു. 7 അങ്ങനെ ആ അഞ്ചുപേരും അവിടംവിട്ട് ലയീശിൽ വന്നു. സീദോന്യരെപ്പോലെ സുരക്ഷിതരും സമാധാനത്തോടെ നിർഭയരായി ജീവിക്കുന്നവരുമായ അവിടത്തെ ജനത്തെ കണ്ടു. അവർക്ക് ഒന്നിനും കുറവില്ലായിരുന്നു, അവർ സമ്പന്നരായിരുന്നു. സീദോന്യരിൽനിന്ന് അകലെ താമസിച്ചിരുന്ന ഇവർക്ക് മറ്റാരുമായും സംസർഗവും ഇല്ലായിരുന്നു. 8 പര്യവേക്ഷണംചെയ്യാൻ പോയവർ മടങ്ങി സോരായിലും എസ്തായോലിലും ഉള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ എത്തിയപ്പോൾ അവർ ചോദിച്ചു: “നിങ്ങൾ കൊണ്ടുവരുന്ന വാർത്ത എന്താണ്?" 9 അതിന് അവർ: “വരിക, നമുക്കുചെന്ന് അവരെ ആക്രമിക്കാം! ആ ദേശം വളരെ നല്ലതെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു. നാം എന്തെങ്കിലും ചെയ്യണം. പോയി ആ ദേശം കൈവശമാക്കാൻ മടിക്കരുത്. 10 നിങ്ങൾ ചെല്ലുമ്പോൾ അവിടെ നിർഭയരായിരിക്കുന്ന ഒരു സമൂഹത്തെ കാണും; ദേശം വിശാലമായതാണ്. ദൈവം അത് നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു; അത് യാതൊന്നിനും കുറവില്ലാത്ത സ്ഥലംതന്നെ” എന്നു പറഞ്ഞു. 11 അതിനുശേഷം ദാൻഗോത്രക്കാരിൽ അറുനൂറുപേർ സോരായിൽനിന്നും എസ്തായോലിൽനിന്നും യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 12 അവർ യെഹൂദയിലെ കിര്യത്ത്-യെയാരീമിന് പടിഞ്ഞാറുചെന്ന് പാളയമിറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും മഹനേ-ദാൻ എന്നു പേര്. 13 അവിടെനിന്നു അവർ എഫ്രയീം മലനാട്ടിലേക്കുപോയി അവിടെ മീഖായാവിന്റെ വീടിനു സമീപം എത്തി. 14 അപ്പോൾ ലയീശ് ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന ആ അഞ്ചുപേർ തങ്ങളുടെ സഹോദരന്മാരോട് പറഞ്ഞു: “ഇവിടെ ഒരു വീട്ടിൽ ഒന്നിൽ ഒരു ഏഫോദും മറ്റു ഗൃഹബിംബങ്ങളും കൊത്തുപണിയും വാർപ്പുപണിയുമായ ഓരോ വിഗ്രഹവുമുണ്ട് എന്നതറിഞ്ഞുകൊൾക; ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് അറിയാമല്ലോ." 15 അവർ മീഖായാവിന്റെ വീടിനോടു ചേർന്നുള്ള ലേവ്യയുവാവിന്റെ അടുക്കൽ ചെന്ന് അവരെ അഭിവാദനംചെയ്തു. 16 ദാൻഗോത്രത്തിൽനിന്ന് യുദ്ധസന്നദ്ധരായി വന്ന അറുനൂറുപേരും വാതിൽക്കൽ നിന്നിരുന്നു. 17 ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന അഞ്ചുപേരും അകത്തുകടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; അപ്പോൾ ആ പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരോടൊപ്പം വാതിൽക്കൽ നിൽക്കുകയായിരുന്നു. 18 മീഖായാവിന്റെ വീട്ടിൽ കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും, വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?" 19 “ശബ്ദിക്കരുത്! ഒന്നും മിണ്ടിപ്പോകരുത്. ഞങ്ങളോടുകൂടി വരിക; വന്ന് ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരുവന്റെ കുടുംബത്തിനുമാത്രം പുരോഹിതനായിരിക്കുന്നതിനെക്കാൾ ഇസ്രായേലിലെ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതല്ലേ നിനക്കു നല്ലത്?” എന്ന് അവർ ചോദിച്ചു. 20 അപ്പോൾ പുരോഹിതൻ സന്തുഷ്ടനായി, അദ്ദേഹംതന്നെ ആ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് അവരോടുകൂടെ പോയി. 21 ഇങ്ങനെ അവർ കുഞ്ഞ് കുട്ടികളെയും ആടുമാടുകളെയും തങ്ങളുടെ സർവസമ്പത്തും മുന്നിലാക്കി യാത്രതിരിച്ചു. 22 അവർ മീഖായാവിന്റെ വീട്ടിൽനിന്നും കുറെ അകലെ എത്തിയപ്പോൾ മീഖായാവിന്റെ അയൽവാസികൾ എല്ലാവരും ഒരുമിച്ചുകൂടി ദാൻഗോത്രക്കാരെ പിൻതുടർന്നു. 23 അവർ ദാന്യരെ കൂകിവിളിച്ചു; അവർ തിരിഞ്ഞുനിന്ന് മീഖായാവിനോട്, “താങ്കൾ ഇങ്ങനെ ആളുകളെ വിളിച്ചുകൂട്ടി യുദ്ധത്തിനു വരാൻ കാരണമെന്ത്?” എന്നു ചോദിച്ചു. 24 “ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചുകൊണ്ടുപോകുന്നു ‘എനിക്ക് ഇനി എന്താണ് ഉള്ളത്?’ " എന്ന് അദ്ദേഹം പറഞ്ഞു. 25 ദാന്യർ അയാളോട്, “താങ്കൾ വാദപ്രതിവാദത്തിനൊരുങ്ങിയാൽ ക്ഷിപ്രകോപികൾ ആരെങ്കിലും കയർത്ത് താങ്കളെയും വീട്ടുകാരെയും കൊന്നുകളയും” എന്നു പറഞ്ഞു. 26 അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കുപോയി; അവർ തന്നിലും ബലമേറിയവരെന്നു കണ്ടതുകൊണ്ട് മീഖാവും വീട്ടിലേക്കു മടങ്ങിപ്പോന്നു. 27 മീഖാവ് പണിയിച്ചിരുന്നവയും അദ്ദേഹത്തിന്റെ പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സമാധാനത്തോടെ നിർഭയമായി ജീവിച്ചിരുന്ന ജനത്തിന്റെ അടുക്കൽ എത്തി. അവരെ വാൾകൊണ്ടാക്രമിച്ച് ആ പട്ടണം തീവെച്ചു നശിപ്പിച്ചു. 28 ആ പട്ടണം സീദോനിൽനിന്ന് അകലെ ആയിരുന്നതിനാലും മറ്റാരുമായും അവർക്കു സംസർഗം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ബേത്-രഹോബ് താഴ്വരയിലായിരുന്നു ആ പട്ടണം. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ താമസമുറപ്പിച്ചു. 29 ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു. 30 ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് മോശയുടെ മകനായ ഗെർശോമിന്റെ മകൻ യോനാഥാനും അദ്ദേഹത്തിന്റെ പുത്രന്മാരും പുരോഹിതന്മാർ ആയിരുന്നു. 31 ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹംവെച്ച് അവർ പൂജിച്ചുപോന്നു.

Everything we make is available for free because of a generous community of supporters.

Donate