Menu

1 കൊരിന്ത്യർ 10

IRV

1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു എന്നും; 2 എല്ലാവരും സമുദ്രത്തിൽ കൂടി കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ് 3 മോശെയോടുകൂടെ ചേർന്നു എന്നും എല്ലാവരും 4 ഒരേ ആത്മികാഹാരം തിന്നുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു – അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു. 5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നും നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. 6 അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു; 7 “ജനം തിന്നുവാനും കുടിക്കുവാനും ഇരുന്നു, കളിക്കുവാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. 8 അവരിൽ ചിലർ ദുർന്നടപ്പിൽ മുഴുകി, ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം (23,000) പേർ മരിച്ചുപോയതുപോലെ നാമും ദുർന്നടപ്പുകാർ ആകരുത്. 9 അവരിൽ ചിലർ കർത്താവിനെ പരീക്ഷിച്ച് സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാമും കർത്താവിനെ പരീക്ഷിക്കരുത്. 10 അവരിൽ ചിലർ പിറുപിറുത്ത് സംഹാരകനാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കരുത്. 11 ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു. 12 അതുകൊണ്ട് താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. 13 മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷിക്കപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. നിങ്ങൾക്ക് സഹിക്കുവാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ രക്ഷയ്ക്കുള്ള മാർഗ്ഗവും അവൻ നൽകും. 14 അതുകൊണ്ട് എന്‍റെ പ്രിയരേ, വിഗ്രഹാരാധന വിട്ടോടുവിൻ. 15 നിങ്ങൾ വിവേകികൾ എന്നുവച്ച് ഞാൻ പറയുന്നു; ഞാൻ പറയുന്നത് വിലയിരുത്തുവിൻ. 16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? 17 അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ പങ്കാളികൾ ആകുന്നുവല്ലോ. 18 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭക്ഷിക്കുന്നവർ യാഗപീഠത്തിന്‍റെ കൂട്ടാളികൾ അല്ലയോ? 19 വിഗ്രഹങ്ങൾക്ക് അർപ്പിച്ചതിന് പ്രാധാന്യം ഉണ്ടെന്നോ അല്ലെങ്കിൽ വിഗ്രഹത്തിന് പ്രാധാന്യം വല്ലതും ഉണ്ടെന്നോ ആണോ ഞാൻ പറയുന്നത്? 20 അല്ല, ജനതകൾ ബലി കഴിക്കുന്നത് ദൈവത്തിനല്ല ഭൂതങ്ങൾക്ക് കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്ക് മനസ്സില്ല. 21 നിങ്ങൾക്ക് കർത്താവിന്‍റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിക്കുവാൻ സാധിക്കുകയില്ല; നിങ്ങൾക്ക് കർത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും സാ‍ധിക്കുകയില്ല. 22 അല്ല, നാം കർത്താവിന് കോപം ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്നുവോ? അവനേക്കാൾ നാം ബലവാന്മാരോ? 23 എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. 24 ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവൻ്റെ ഗുണം അന്വേഷിക്കട്ടെ. 25 കടയിൽ വിൽക്കുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കുവിൻ. 26 ഭൂമിയും അതിന്‍റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ. 27 അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിക്കുകയും, നിങ്ങൾക്ക് പോകുവാൻ മനസ്സുമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ. 28 എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്. 29 മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവൻ്റേതത്രേ. എന്തെന്നാൽ, എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവൻ്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? 30 സ്തോത്രത്തോടെ ഞാൻ അനുഭവിക്കുന്നുവെങ്കിൽ, സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? 31 ആകയാൽ, നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവിൻ. 32 യെഹൂദന്മാർക്കോ യവനന്മാർക്കോ ദൈവസഭയ്ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുവിൻ. 33 ഞാനും എന്‍റെ ഗുണമല്ല, പലർ രക്ഷിയ്ക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.

Everything we make is available for free because of a generous community of supporters.

Donate