Menu

1 രാജാക്കന്മാർ 3

IRV

1 അനന്തരം ശലോമോൻ മിസ്രയീമിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്‍റെ മകളെ വിവാഹംചെയ്തു; തന്‍റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്‍റെ നഗരത്തിൽ പാർപ്പിച്ചു. 2 എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവച്ച് യാഗം കഴിച്ചുപോന്നു. 3 ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്‍റെ അപ്പനായ ദാവീദിന്‍റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു; എങ്കിലും അവൻ പൂജാഗിരികളിൽവച്ച് യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തു. 4 രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. 5 ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്കു എന്തു വേണമെന്നു ചോദിച്ചു കൊൾക” എന്നു ദൈവം അരുളിച്ചെയ്തു. 6 അതിന് ശലോമോൻ മറുപടി പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങേയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്നുള്ളതുപോലെ അവന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു. 7 എന്‍റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്‍റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല. 8 അങ്ങ് തിരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്‍റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു. 9 ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങേയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?" 10 ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി. 11 ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട് 12 ഞാൻ നിന്‍റെ അപേക്ഷ പ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പുണ്ടായിട്ടില്ല; നിന്‍റെ ശേഷം ഉണ്ടാകയും ഇല്ല. 13 കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്കു തന്നിരിക്കുന്നു; അതിനാൽ നിന്‍റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. 14 നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്‍റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും." 15 ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്നു മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്‍റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു. 16 അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്‍റെ അടുക്കൽവന്ന് അവന്‍റെ മുമ്പാകെ നിന്നു. 17 അവരിൽ ഒരാൾ പറഞ്ഞത്: “തമ്പുരാനേ, അടിയനും ഇവളും ഒരേ വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു. 18 ഞാൻ പ്രസവിച്ചതിന്‍റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്; ഞങ്ങൾ ഇരുവരും അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. 19 “എന്നാൽ രാത്രി ഇവൾ തന്‍റെ മകന്‍റെമേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചുപോയി. 20 അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്‍റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്‍റെ മാർവ്വിടത്തിലും കിടത്തി. 21 രാവിലെ കുഞ്ഞിനു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്നു മനസ്സിലായി." 22 അതിന് മറ്റെ സ്ത്രീ: “അങ്ങനെയല്ല; ജീവനുള്ളത് എന്‍റെ കുഞ്ഞ്; മരിച്ചത് നിന്‍റെ കുഞ്ഞ്” എന്നു പറഞ്ഞു: ആദ്യത്തെ സ്ത്രീ: “മരിച്ചത് നിന്‍റെ കുഞ്ഞ്; ജീവനുള്ളത് എന്‍റെ കുഞ്ഞ്” എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്‍റെ മുമ്പാകെ തമ്മിൽ വാദിച്ചു. 23 അപ്പോൾ രാജാവ് കല്പിച്ചത്: “ജീവനുള്ളത് എന്‍റെ കുഞ്ഞ്, മരിച്ചത് നിന്‍റെ കുഞ്ഞ് എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചത് നിന്‍റെ കുഞ്ഞ്, ജീവനുള്ളത് എന്‍റെ കുഞ്ഞ് എന്നു അവളും പറയുന്നു. 24 ഒരു വാൾ കൊണ്ടുവരുവിൻ” എന്നു രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു. 25 അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുക്കുവിൻ” എന്നു കല്പിച്ചു. 26 ഉടനെ ജീവനുള്ള കുഞ്ഞിന്‍റെ അമ്മ തന്‍റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞു, രാജാവിനോട്: “അയ്യോ! എന്‍റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ” എന്നു പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്നു പറഞ്ഞു. 27 അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; ആദ്യത്തെ സ്ത്രീ തന്നെയാണ് അതിന്‍റെ അമ്മ; കുഞ്ഞിനെ അവൾക്ക് കൊടുക്കുവിൻ” എന്നു കല്പിച്ചു. 28 രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവികജ്ഞാനം രാജാവിന്‍റെ ഉള്ളിൽ ഉണ്ട് എന്നു മനസ്സിലാക്കി അവനെ ഭയപ്പെട്ടു.

Everything we make is available for free because of a generous community of supporters.

Donate