Menu

പുറപ്പാട് 30

IRV

1 ധൂപം കാട്ടുവാൻ ഒരു ധൂപപീഠം ഖദിരമരംകൊണ്ട് ഉണ്ടാക്കേണം. 2 അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്‍റെ കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരിക്കേണം. 3 അതിന്‍റെ മേല്പലകയും വശങ്ങളും കൊമ്പുകളും അത് മുഴുവനും തങ്കംകൊണ്ട് പൊതിയേണം. അതിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. 4 ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ അതിന്‍റെ വക്കിന് കീഴെ ഇരുപുറത്തും രണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്‍റെ രണ്ടു വശത്ത് അവയെ ഉണ്ടാക്കേണം. 5 തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്ന് പൊതിയേണം. 6 സാക്ഷ്യപെട്ടകത്തിൻ്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായ സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിൻ്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്ക് മുമ്പാകെ അത് വയ്ക്കേണം. 7 അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടണം; അവൻ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോൾ അങ്ങനെ ധൂപം കാട്ടണം. 8 അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടണം. അത് തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം. 9 നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്. 10 വർഷത്തിൽ ഒരിക്കൽ അഹരോൻ അതിന്‍റെ കൊമ്പുകൾക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്‍റെ രക്തംകൊണ്ട് അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം. 11 യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു: 12 “യിസ്രായേൽ മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യത്തിൽ ബാധ ഉണ്ടാകാതിരിക്കുവാൻ അവരിൽ ഓരോരുത്തനും അവനവന്‍റെ ജീവനുവേണ്ടി യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കേണം. 13 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കൽ കൊടുക്കേണം. ശേക്കൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കേണം. 14 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊടുക്കേണം. 15 നിങ്ങളുടെ ജിവനു വേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ നിങ്ങൾ യഹോവയ്ക്ക് വഴിപാട് കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്. 16 ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽ മക്കളോട് വാങ്ങി സമാഗമനകൂടാരത്തിന്‍റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അത് യഹോവയുടെ മുമ്പാകെ യിസ്രായേൽ മക്കൾക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കേണം." 17 യഹോവ പിന്നെയും മോശെയോട് ഈ വിധം കല്പിച്ചു: 18 “കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് താമ്രക്കാലുകളും ഉണ്ടാക്കേണം; അത് സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ചു അതിൽ വെള്ളം ഒഴിക്കേണം. 19 അതിൽ അഹരോനും അവന്‍റെ പുത്രന്മാരും കയ്യും കാലും കഴുകേണം. 20 അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകേണം. 21 അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകേണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കേണം." 22 യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: 23 “മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കൽ അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കൽ സുഗന്ധലവംഗവും 24 അഞ്ഞൂറ് ശേക്കൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും ചേർത്ത് 25 തൈലക്കാരന്‍റെ വിദ്യപ്രകാരം സംയോജിപ്പിച്ച് വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. 26 അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും 27 അതിന്‍റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്‍റെ ഉപകരണങ്ങളും 28 ധൂപപീഠവും ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലുകളും അഭിഷേകം ചെയ്യേണം. 29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. 30 അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം." 31 യിസ്രായേൽ മക്കളോട് നീ പറയേണ്ടത്: “ഇത് നിങ്ങളുടെ തലമുറകളിൽ എനിക്ക് വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. 32 അത് മനുഷ്യൻ്റെമേൽ ഒഴിക്കരുത്; അതിന്‍റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അത് വിശുദ്ധമാകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കേണം. 33 അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം." 34 യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. 35 അതിൽ ഉപ്പ് ചേർത്ത് തൈലക്കാരന്‍റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം. 36 നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന് മുമ്പാകെ വയ്ക്കേണം; അത് നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കേണം. 37 ഇങ്ങനെ ഉണ്ടാക്കുന്ന ധൂപവർഗത്തിൻ്റെ വിധിപ്രകാരം നിങ്ങൾക്കായി ധൂപവർഗം ഉണ്ടാക്കരുത്; അത് യഹോവയ്ക്ക് വിശുദ്ധമായിരിക്കേണം. 38 മണം ഉണ്ടാകേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം."

Everything we make is available for free because of a generous community of supporters.

Donate