Menu

യെശയ്യാവ് 26

IRV

1 ആ നാളിൽ അവർ യെഹൂദാദേശത്ത് ഈ പാട്ടുപാടും: നമുക്കു ബലമുള്ള ഒരു പട്ടണം ഉണ്ട്; അവിടുന്ന് രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വയ്ക്കുന്നു. 2 വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറക്കുവിൻ. 3 സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. 4 യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ. 5 യഹോവ ഉയരത്തിൽ വസിക്കുന്നവരെ ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. 6 കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ. 7 നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; അങ്ങ് നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു. 8 അതേ, യഹോവേ, അങ്ങേയുടെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; അങ്ങേയുടെ നാമത്തിനായിട്ടും അങ്ങേയുടെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. 9 എന്‍റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടുതന്നെ ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും; അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതി പഠിക്കും. 10 ദുഷ്ടനു കൃപ കാണിച്ചാലും അവൻ നീതി പഠിക്കുകയില്ല; നേരുള്ള ദേശത്ത് അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്ത്വം അവൻ കാണുകയുമില്ല. 11 യഹോവേ, അവിടുത്തെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള അവിടുത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; അവിടുത്തെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. 12 യഹോവേ, അങ്ങ് ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും അങ്ങ് ഞങ്ങൾക്കുവേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ. 13 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ അങ്ങയെ മാത്രം, അവിടുത്തെ നാമത്തെ തന്നെ, ഞങ്ങൾ സ്വീകരിക്കുന്നു . 14 മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്. 15 അങ്ങ് ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ അങ്ങ് വർദ്ധിപ്പിച്ചു; അങ്ങ് മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്‍റെ അതിരുകളെയെല്ലാം അങ്ങ് വിസ്താരമാക്കിയിരിക്കുന്നു. 16 യഹോവേ, കഷ്ടതയിൽ അവർ അവിടുത്തെ നോക്കുകയും അങ്ങേയുടെ ശിക്ഷ അവർക്ക് തട്ടിയപ്പോൾ പ്രാർത്ഥന കഴിക്കുകയും ചെയ്തു. 17 യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭിണി നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ അങ്ങേയുടെ മുമ്പാകെ ആയിരുന്നു. 18 ഞങ്ങൾ ഗർഭംധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല. 19 അവിടുത്തെ മൃതന്മാർ ജീവിക്കും; എന്‍റെ ശവങ്ങൾ എഴുന്നേല്‍ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ. 20 എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. 21 യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കുവാൻ തന്‍റെ സ്ഥലത്തുനിന്ന് ഇതാ വരുന്നു. ഭൂമി താൻ കുടിച്ച രക്തം മുഴുവനും വെളിപ്പെടുത്തും; തന്നിലുള്ള മൃതന്മാരെ ഇനി മൂടിവയ്ക്കുകയുമില്ല.

Everything we make is available for free because of a generous community of supporters.

Donate