Menu

യെശയ്യാവ് 54

IRV

1 “പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” എന്നു യഹോവ അരുളിച്ചെയ്യുന്നു. 2 നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; നിന്‍റെ കുറ്റികളെ ഉറപ്പിക്കുക. 3 നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്‍റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും. 4 ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. 5 നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭർത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവിടുന്ന് വിളിക്കപ്പെടുന്നു. 6 ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. 7 “അല്പനേരത്തേക്ക് മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. 8 ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്‍റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോട് കരുണ കാണിക്കും” എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു. 9 “ഇത് എനിക്ക് നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോട് കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. 10 പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്‍റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല” എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. 11 “പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ, ഞാൻ നിന്‍റെ കല്ല് അഞ്ജനത്തിൽ പതിക്കുകയും നീലക്കല്ലുകൊണ്ടു നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും. 12 ഞാൻ നിന്‍റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്‍റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. 13 നിന്‍റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. 14 നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അത് നിന്നോട് അടുത്തുവരുകയില്ല. 15 ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ അവൻ നിന്‍റെ നിമിത്തം വീഴും. 16 തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിക്കുവാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു. 17 നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു.

Everything we make is available for free because of a generous community of supporters.

Donate