Menu

ഇയ്യോബ് 14

IRV

1 “സ്ത്രീ പ്രസവിച്ച മനുഷ്യൻ, അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. 2 അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. 3 അവന്‍റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? 4 അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. 5 അങ്ങേയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്‍റെ മാസങ്ങളുടെ എണ്ണം അങ്ങേയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര്‍ അവിടുന്ന് വച്ചിരിക്കുന്നു 6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. 7 “ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും. 8 അതിന്‍റെ വേര് നിലത്ത് പഴകിയാലും അതിന്‍റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും 9 വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അത് കിളിർക്കും ഒരു തൈപോലെ ശാഖ പുറപ്പെടും. 10 മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? 11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും 12 മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല; 13 അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. 14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്ക് മാറ്റം വരുവോളം എന്‍റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു. 15 അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും; അങ്ങേയുടെ കൈവേലയോട് അങ്ങേയ്ക്കു താത്പര്യമുണ്ടാകും. 16 ഇപ്പോഴോ അവിടുന്ന് എന്‍റെ കാലടികളെ എണ്ണുന്നു; എന്‍റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ? 17 എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്‍റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. 18 “മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു. 19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്‍റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ അങ്ങ് മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു. 20 അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; അവിടുന്ന് അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു. 21 അവന്‍റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. 22 തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു."

Everything we make is available for free because of a generous community of supporters.

Donate