Menu

ഇയ്യോബ് 19

IRV

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 2 “നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും? 3 ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല. 4 ഞാൻ തെറ്റിപ്പോയതു സത്യം എങ്കിൽ എന്‍റെ തെറ്റ് എനിക്കു തന്നെ അറിയാം. 5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച് എന്‍റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ 6 ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ. 7 അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല; രക്ഷക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല. 8 എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു, എന്‍റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു. 9 എന്‍റെ തേജസ്സ് യഹോവ എന്‍റെ മേൽനിന്ന് ഉരിഞ്ഞെടുത്തു; എന്‍റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു. 10 അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്‍റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു. 11 അവിടുന്ന് തന്‍റെ കോപം എന്‍റെ മേൽ ജ്വലിപ്പിച്ച് എന്നെ തനിക്കു ശത്രുവായി എണ്ണുന്നു. 12 അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്‍റെ നേരെ അവരുടെ വഴി നിരത്തുന്നു; എന്‍റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു. 13 “അവർ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്‍റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു. 14 എന്‍റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി; എന്‍റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു. 15 എന്‍റെ വീട്ടിൽ വസിക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു; ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു. 16 ഞാൻ എന്‍റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്‍റെ വായ്കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു. 17 എന്‍റെ ശ്വാസം എന്‍റെ ഭാര്യയ്ക്ക് അസഹ്യവും എന്‍റെ യാചന എന്‍റെ കൂടപ്പിറപ്പുകൾക്ക് അറപ്പും ആയിരിക്കുന്നു. 18 കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു; ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു. 19 എന്‍റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു; എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു. 20 എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്‍റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു. 21 സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു. 22 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? എന്‍റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്? 23 “അയ്യോ എന്‍റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു. 24 അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു. 25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവിടുന്ന് ഒടുവിൽ പൊടിമേൽ നില്‍ക്കുമെന്നും ഞാൻ അറിയുന്നു. 26 എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. 27 ഞാൻ തന്നെ അവിടുത്തെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണ് അവിടുത്തെ കാണും; എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു. 28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും അതിന്‍റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ 29 വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്‍റെ ശിക്ഷയ്ക്ക് കാരണം; ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ."

Everything we make is available for free because of a generous community of supporters.

Donate