Menu

ഇയ്യോബ് 2

IRV

1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്ക്കുവാൻ ചെന്നു. 2 യഹോവ സാത്താനോട്: “നീ എവിടെ നിന്നു വരുന്നു?” എന്നു ചോദിച്ചു. സാത്താൻ യഹോവയോട്: “ഞാൻ ഭൂമിയിൽ മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടു വരുന്നു” എന്നുത്തരം പറഞ്ഞു. 3 യഹോവ സാത്താനോട്: “എന്‍റെ ദാസനായ ഇയ്യോബിന്‍റെമേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്‍റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന് നീ എന്നെ സമ്മതിപ്പിച്ചു” എന്നു അരുളിച്ചെയ്തു. 4 സാത്താൻ യഹോവയോട്: “ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ള സകലവും തന്‍റെ ജീവനു പകരം നൽകും. 5 അങ്ങേയുടെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്നുത്തരം പറഞ്ഞു. 6 യഹോവ സാത്താനോട്: “ഇതാ, അവൻ നിന്‍റെ കയ്യിൽ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുത്” എന്നു കല്പിച്ചു. 7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്‍റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. 8 അവൻ ഒരു ഓട്ടിൻകഷണം എടുത്ത് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ചാരത്തിൽ ഇരുന്നു. 9 അവന്‍റെ ഭാര്യ അവനോട്: “നീ ഇനിയും നിന്‍റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്നു പറഞ്ഞു. 10 അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല. 11 അതിനുശേഷം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്‍റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവനു ഭവിച്ചതു കേട്ടപ്പോൾ അവർ അവരുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോട് സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്ന് തമ്മിൽ പറഞ്ഞ് ഒത്തുചേർന്നു. 12 അവർ അകലെ വച്ചു നോക്കിയപ്പോൾ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞ് വസ്ത്രം കീറി പൊടി വാരി മേലോട്ട് തലയിൽ വിതറി. 13 അവന്‍റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാവും പകലും അവനോടുകൂടെ നിലത്തിരുന്നു.

Everything we make is available for free because of a generous community of supporters.

Donate